Powered by Blogger.

Thursday, November 25, 2010

'മത്സ്യകന്യക'



_________


വിദൂര
സമതലങ്ങളിലെവിടെയോ
ശല്‍ക്കങ്ങള്‍
പൊഴിച്ചിട്ടു പോയ
പരല്‍മീനുകളുടെ
പിന്‍ മുറക്കാരിയാണവള്‍

മറുകര തേടിവന്നൊരു
മാമുനിയുടെ
മോഹങ്ങള്‍ക്ക് മേല്‍
അശ്വമേധം നടത്തി
പുഷപ്പ ഗന്ധിയായവള്‍

എന്‍റെ വിശപ്പിന്‍റെ
തീയിലിപ്പോള്‍
കുരുമുളകും ഉപ്പും
പുരണ്ട
ഹൃദയവുമായി
തിളക്കുകയാണവള്‍

പാകത്തിന് വെന്ത
മാംസതുണ്ടുകളെ
ആര്‍ത്തിയോടെ
ചുംബിക്കുമ്പോള്‍

വേവാത്ത കനവുകളുടെ
രുചികൂട്ടുകളെന്‍
നാവിന്‍ തുമ്പിലൊരു
കടലായി ഇരമ്പുകയാണ്
_____________

അനില്‍ കുര്യാത്തി

_____________


Thursday, November 4, 2010

"യാചന"



=========
ഹിമാലയ മകുടം
ഉദ്ധരിച്ച പൌരുഷമാണ്
മഴ ഭൂമിയുടെ കണ്ണുനീരും,

ഭോഗ സായൂജ്യങ്ങളില്‍
ഹൃദയം കൊരുക്കും മുമ്പ്
ഭൂമി മാതാവിനോടൊരു
ഒരു യാചന ,..

അന്‍റ്റാര്‍ട്ടിക്ക
തണുത്തുറഞ്ഞ ഹൃദയവും,
അഗ്നിപര്‍വ്വത ലാവകള്‍
ആര്‍ത്തവ രക്തവും,..
നീരുറവകള്‍
മദജല വുമാണെങ്കില്‍

സോമാലിയയില്‍ നിന്ന്
നിന്‍റെ ഗര്‍ഭ മുഖമൊന്നു
മാറ്റി വയ്ക്കൂ
അല്ലെങ്കിലെന്‍റെ
കണ്ണും കാതും തിരികെ വാങ്ങൂ

"ഇന്ത്യയെ കണ്ടെത്തല്‍"



----------------

ബുദ്ധന്റെ ചിരിയും
ഗാന്ധിയുടെ സഹനവും
സായിവിന്റെ
ദാനവുമാണിന്ത്യയെന്നു നീ

സുഭാഷിന്റെ പൌരുഷവും
ഭാഗത് സിംഗിന്‍റെ ത്യാഗവും
ടാഗോറിന്റെ
സ്വപ്നവുമാണിന്ത്യയെന്നു ഞാന്‍

പത്രതാളുകളില്‍
ഉത്തരം
തിരഞ്ഞപ്പോഴോ ...?

കല്‍മാടിയും....സോണിയയും
കോമണ്‍ വെല്‍ത്തും .
ഐ പി എല്ലും
ഷീലാ ദീക്ഷിദുമാണത്രേ
നമ്മുടെ ഇന്ത്യ ,...

ഗാസയും...നാസയും




---------------
മാറാലകള്‍ക്കിടയില്‍
കാലമുപേക്ഷിച്ച
'ചെഗുവേര'യുടെ
ഫോസിലില്‍ നിന്നൊരു ...
ചുവന്ന
പുലരിയെ ...
ക്ലോണ്‍ ചെയ്തെടുത്തു
'നാസ' ചിരിക്കുമ്പോള്‍

വെയിലിന്‍റെ
കയ്യില്‍ തൂങ്ങി ....
നിഴല്‍ തേടി.....
വഴിതെറ്റിവന്നൊരു
വരണ്ട ദാഹം
കോളകുപ്പിയില്‍
നിറയുന്നത്‌ കണ്ടു
'ഗാസ' കരയുകയാണത്രേ,..

"നിഷേധിയുടെ പാട്ട്"




==========

അവശേഷിച്ചത്
ഇടനെഞ്ചിലൊരു മുഴ ,

അത് പ്രണയത്തിന്റെതെന്ന്
ശാസ്ത്ര പക്ഷം ,.

അനാഥത്വത്തിന്റെ
ഏച്ചുകെട്ടലാണെന്നു
പണ്ഡിത മതം ,..

ഒരു വേടന്‍റെ
അമ്പേറ്റൊടുവില്‍
പുലഭ്യം
പറഞ്ഞുറങ്ങിയിരുന്ന
ഇടനാഴികളിലെവിടെയെങ്കിലും
പിടഞ്ഞു..വീഴുമെന്നും.

പാറ തുറന്നു വന്നൊരു..
വലിയ..പ്രസാദകന്‍
നിന്‍റെ കവിതയെ..
മുഴുവനായി..
വിഴുങ്ങുമെന്നും..
ഞങ്ങള്‍ക്കറിയാമായിരുന്നു

===========

ഇപ്പോള്‍
ശീതീകരിച്ചൊരു
പെട്ടിക്കുള്ളില്‍
തണുത്തു
വിറങ്ങലിച്ചു
ശാന്തമായുറങ്ങുകയാണ്
തെരുവിന്റെ
സ്വന്തം കവിത

Thursday, June 3, 2010

ഇനിയെന്തു വിപ്ലവം?


ഞാന്‍ ,..

ഊര്‍ദ്ധശ്വാസം വലിക്കുന്ന
നാട്ടുപച്ചപ്പുകളെ
അരിവാള്‍ മുനകൊണ്ടരിഞ്ഞു
തള്ളിയോന്‍

അംബര ചുംബികളായ
മലമടക്കുകള്‍
ചുറ്റിക കൊണ്ടിടിച്ചു
നിരത്തിയവന്‍

നക്ഷത്രസൌധങ്ങളില്‍
ഉണ്ടുറങ്ങി
നന്മതിരഞ്ഞു കരഞ്ഞവന്‍

പടിഞ്ഞാറ് നിന്നും വന്ന
കറുത്ത കഴുകനെ
വടക്ക് നിന്നും കിട്ടിയ
ചുവന്ന കവണയാല്‍
തുരത്തിയോന്‍

'ഹോ' എനിക്കുമടുത്തു..

നാളത്തെ പുലരിക്കു
കണി വൈക്കാന്‍
ഒരു രക്തസാക്ഷിയെ
പോലും
കിട്ടാത്ത നാട്ടില്‍
ഇനിയെന്തു വിപ്ലവം?

'ഓര്‍മ്മ കുറിപ്പുകള്‍'


അച്ഛന്‍,..

പ്രതീക്ഷകളുടെ
ആകാശത്തു നിന്നും
കരിഞ്ഞു വീണ
ഒരു മാംസ പിണ്ഡം


പ്രണയം,...

ഹൃദയത്തില്‍
നിന്നിറങ്ങി
ഞരമ്പുകളിലൂടെ
ആത്മാവിനെ
ദഹിപ്പിച്ച
അഗ്നി പുഷ്പ്പം


യൌവ്വനം ,..

ആരതി ഉഴിഞ്ഞു
അകത്തെക്കനയിച്ച
പൗരുഷങ്ങളുടെ
ശുക്ലഗന്ധിയായ
ഒരോര്‍മ

സ്വപ്നം ,......

നിശാചരനായ
പോക്കിരി
സമയം തെറ്റി
വന്നെന്റെ
ഹൃദയം പൊള്ളിച്ച
കാമുകന്‍


ജീവിതം ,...

അഴുക്കുപറ്റിയ
പാവാട ചരടില്‍
കോര്‍ത്ത
ഒരു ഗ്രാം
സ്വര്‍ണത്തിന്റെ
അഹങ്കാരം


മരണം,,...

കന്യകയുടെ
കമ്പോളവല്‍ക്കരിക്കപെട്ട
മാനം പോലെ
പുഴുവരിക്കപ്പെടെണ്ട
വാചാലതയുടെ
അന്ത്യം
___________

ഇനി വാക്കുകളും
വരകളുമില്ല
നിതാന്തമായ
മൌനത്തിന്റെ
ശൂന്യത മാത്രം.

"വംശവൃക്ഷത്തിന്‍റെ വേരുകള്‍"



ഇലകള്‍
പോഴിച്ചെറിഞ്ഞ വ്യഥയും
പൂക്കള്‍ കരിച്ചെറിഞ്ഞ
കനല്‍ കാറ്റുകളും
ഗതകാല പ്രൌഡസ്മ്രിതികളുടെ
നീല...
ഞരമ്പുകളിലൂടെയൊഴികിയ
ചുടുചോര ചീറ്റിത്തെറിച്ചോഴുകിപ്പടര്‍ന്ന
മണ്‍തിട്ടകള്‍ക്കടിയില്‍

മൌനത്തിന്റെ മദഗന്ധംപേറി
വന്നൊരു മണ്ണിരയോട് .....
നീതിക്കിരക്കുന്ന
ദ്രവിച്ചൊരു വേരിന്‍ കഷ്ണം

ജനിമൃതികള്‍ പകര്‍ന്ന
ഹവിസ്സില്‍നിന്നുല്ഭവിച്ചു
തളിരിട്ടു വളര്‍ന്നു പന്തലിച്ച
സംസ്കൃതിയുടെ
പുരാവൃത്തമെന്‍പക്ഷം

എവിടെ ആ വംശവൃക്ഷത്തിന്‍ വേര്

ഉഷ്ണചാലുകളില്‍ ഉറയുന്ന
ബീജ കോശങ്ങളെ ഉണര്‍ത്തി
ഉല്‍പ്പത്തിയുടെ
രഹസ്യം തിരഞ്ഞു
നിങ്ങള്‍ ഇടിച്ചിറക്കി ഉടച്ചെറിഞ
തന്മാത്രയുടെ ജ്വലന തത്വം
തേടി

ഒരു മടക്ക യാത്രക്കായി
മനസ്സോരുക്കി വച്ച്
വേരറ്റ ശിഖിരങ്ങള്‍ പറിച്ചെറിഞ്ഞു
ഇലപൊഴിച്ചു ജീര്‍ണിച്ചു
കണ്ണീരോഴുക്കി പലായനം
ചെയ്തൊരഭയാര്‍ത്തി

ഞാനുപേക്ഷിച്ചു പോയതെന്‍
വംശവൃക്ഷത്തിന്‍ വേരുകള്‍

ദേവാക്ഷരങ്ങളെ പ്രണയിച്ച
ഗായത്രി ചൊല്ലി
ആര്‍ത്തലച്ചുകരഞ്ഞ
കാശ്മീരി പണ്ഡിറ്റുകളുടെ
പൊട്ടിച്ചെറിഞ്ഞ
പൂണൂല്‍ തഴമ്പിനുള്ളില്‍
വിസ്മൃതിലാഴ്ത്തപ്പെട്ട ബ്രാഹ്മണ്യം
ഒരു വിലാപവൃക്ഷമായ്
വളരവേ ...

ഞാന്‍ തിരയുന്നത്
എന്‍റെ വംശ വൃക്ഷത്തിന്റെ വേരുകള്‍

,.............................അനില്‍ കുര്യാത്തി

Saturday, May 1, 2010

"ക്യാമറക്കണ്ണുകള്‍"


ചതിയുടെ നൊവേറ്റു
കിനാവുകളുറങ്ങി
കാഴ്ചകളുടെ
കാഠിന്യത്തില്‍മനസ്സും ,...

ഒളികണ്ണെറിഞ്ഞു
കുടുക്കിയ
ക്യാമറക്കുള്ളില്
‍ഒരധമന്റെ കൌശലം
പുഞ്ചിരി വിടര്‍ത്തി

പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്‍ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ

മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"

'വില്പനച്ചരക്കുകള്‍ '




പുഴയെ പണയപ്പെടുത്തി
ചൂതാടിയ
പകലറിഞ്ഞില്ല
വരണ്ടുണങ്ങിയ
വേനലിന്റെ
ഗര്‍ഭമുഖം തുറന്നു
പുറത്തുവന്നൊരു
അണ്ഡം
വായ്‌ പിളര്‍ത്തി
കരയുന്നത്

രാത്രിയൊരു
കാള കൂറ്റനായി
എന്റെ കാമനകളെ
കൊമ്പു കോര്‍ത്തുണര്‍ത്തുന്നു
ഇരവിന്റെ
ഉഷ്ണകാഴ്ചകളില്‍ ഞാന്‍
ഉരുകി വിയര്‍ക്കുന്നു

അഗ്നി വര്ഷിക്കുന്നത്
ആശയറ്റ ശരീരം
ആത്മാവിനെ
പൊള്ളിക്കാന്‍
പടര്‍ത്തിയ
രതിയുടെ
തിളയ്ക്കുന്ന
പര്‍വ്വദങ്ങളാകാം

പൊട്ടിച്ചിതറുന്ന
സ്ഫുലിങ്കങ്ങള്‍
ദുര്‍ബലമായ
എന്റെ ഹൃദയ വാല്‍വുകളെ
മുറിക്കുമ്പോഴും
ഞാനെണ്ണി കൊടുത്ത
കറന്‍സിയുടെ
കടമോടുങ്ങും വരെ
എനിക്ക് നിന്നെ
പ്രാപിച്ചുകൊണ്ടിരിക്കണം

നിന്‍റെ മാംസളതയുടെ
കാണാക്കഴങ്ങളിലൂറുന്ന
സാഫല്യ തീര്‍ത്ഥങ്ങളില്‍
മുങ്ങാം കുഴിയിട്ട്
പ്രഭാത വന്ദനം കഴിച്ചു
ഞാന്‍ തിരിച്ചു പോകും വരെ
അഴയില്‍ ഉണങ്ങാനിട്ട
കോണകത്തിനും
നിനക്കും
ഒരേ ജോലി ,...

"ഭ്രാന്തന്‍ "


"ഭ്രാന്തന്‍ "
=========

ഒരു ഗുല്‍മോഹറിന്‍
ചുവട്ടില്‍
വലിച്ചുനീട്ടിയ
ചിന്തകളെ ഞാന്
‍കബറടക്കുന്നു

കടല്‍ ചുഴികളില്‍
കടലാസ്
വള്ളങ്ങള്‍
മുങ്ങുമ്പോള്‍

ഓര്‍മയില്
‍സഹനത്തെക്കുറുക്കിയെടുത്ത
ഒരു തുള്ളികണ്ണുനീര്‍
മാത്രം

വെറുക്കാനാകാതെ,..
സ്പന്ദിക്കുന്നൊരാ
അസ്ഥികൂടത്തെ
ആത്മാവിലേ-
ക്കാനയിക്കുമ്പോള്

‍ചുരിട്ടിയമുഷ്ട്ടികളില്‍
നിന്ന്ചോര്‍ന്നു
പോയൊരു
വിപ്ലവവീര്യം
അഹിംസയിലുറയുന്നു

വെടിയേറ്റ്‌ തുളഞ്ഞ
ഹൃദയത്തില്‍ നിന്നൊരു
മൌനംകുടിയിറങ്ങി....
വരണ്ട നാവിലൂടെ
പിളര്‍ന്ന ചുണ്ടുകള്‍താണ്ടി
"രാമ"നാമമുയര്‍ത്തുമ്പോള്
‍പിന്നെയും
ഗോട്സെ ചിരിക്കുന്നു

ഉത്തരം താങ്ങി
തളര്‍ന്നൊരു
ഗൌളി ചിലക്കുന്നു

ഭൂപാളികളുടെ
കമ്പനങ്ങള്‍ക്കിടയിലും
ചലനമറ്റൊരുസ്വപ്നം
കിതപ്പടക്കിവിതുമ്പുന്നു

ആരോ പറയുന്നു
നിനക്ക്
ഭ്രാന്തായിരുന്നത്രേ..!
ഇപ്പോള്‍എനിക്കും
അതെ..!

മതംഅജ്ഞതയുടെ
ചുമരുകള്‍ക്കുള്ളി
എന്നെ ബന്ധിച്ച
ധാര്‍ഷ്ട്യമാണെന്നും

സൌഹൃദം
വൈരൂപ്യം
പ്രതിഫലിപ്പിക്കുന്നൊരു
കണ്ണാടി ചീളെന്നും

ഞാനുറക്കെ
പറഞ്ഞാല്‍,............

എനിക്ക് ഭ്രാന്തല്ലാതെപിന്നെന്താണ്..?

"ശാപചക്രങ്ങള്‍"




നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!

ഹൃദയം
സ്ഫുടം ചെയ്ത
കദന
ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ


പറയുക
വസന്തത്തെ
അടവച്ചു
വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട
മൗനമേ

നിഭ്രിതമെന്നിടവഴികള്‍

ഇണചേര്‍ന്ന
പുലരിയുടെ
പുത്തന്‍ പ്രതീക്ഷ തന്‍
പൊന്മണിമേടയില്‍
,..

പുളിനങ്ങളില്‍,.. പുഴ
മഴയെ
തിരഞ്ഞിന്ന്
കണ്ണീര്‍ പൊഴിക്കുന്ന
വറുതിയുടെ
കാഴ്ചകള്‍

മൃദുല
കോശങ്ങളില്‍
മ്രിതിയിരന്നിരവുകള്‍

ഒരുമാത്രയിന്നലെ
തപം
ചെയ്തു നിന്നിലും

ശരണാലയങ്ങളില്‍

ശാപചക്രങ്ങളില്‍

തിരിയുന്നതാരുടെ
പിടയുന്ന
നോവുകള്‍

അവയിലെന്നുണര്‍വിന്റെ

ദീര്‍ഘ
നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം
നുകര്‍ന്നതും

പകരാതെ പോയൊരാ
സാന്ത്വനമെക്കെയും

പതിരെന്നു ചൊല്ലി
ഞാനുള്ളില്‍
ചിരിച്ചതും

മങ്ങിയ
കാഴ്ച്ചകള്‍ക്കു-
ള്ളില്‍ തെളിച്ചോരാ
മണ്‍ചിരാതിന്‍ സ്വപ്ന -
വേദിയില്‍
മൌനമായ് ...

നിത്യ
പ്രകാശത്തി -
ലഭയം കൊതിക്കുമീ
സത്യത്തിനൊപ്പം
ചലിക്കു
നീ കാലമേ ,....

Popular Posts

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP