Powered by Blogger.

Sunday, October 30, 2011

'നിലവറകള്‍ '





നിലവറ ഒന്ന് ()
-------------------
- അമേരിക്കയെന്നും
അമേരിക്കദൈവവും, നീതിയും,
ഞാന്‍ അടിമയുമാണെന്നും
പുലമ്പി കൊണ്ട്
എന്‍റെ നാവരിഞ്ഞു
സ്വപ്നങ്ങളില്‍ പൊതിഞ്ഞു ..
ചിന്തകളില്‍ കോര്‍ത്തു
-പേടകത്തില്‍ അടക്കം ചെയ്യുന്നു'


നിലവറ രണ്ട് (ബി)
-------------------
ബി- ബിസ്സിനസ്സ് ക്ളാസ്സും
ബിര്‍ലയും അംബാനിമാരും
ഈശ്വരന്റെ
അംബാസിഡര്‍മാരാണെന്നും
പ്രഖ്യാപിച്ചു കൊണ്ട്
എന്റെ വിത്തും കൈകോട്ടും,
വിളവും ,.. മണ്ണും
തൃപ്പടിദാനം ചെയ്യുന്നു

നിലവറ മൂന്നു (സി)
-------------------
സി -;കോള'യാണെന്നും
പെപ്സി പൌരുഷമെന്നും
ചിലച്ചു കൊണ്ട്
കൌമാര പ്രതീക്ഷകളെ
യൌവ്വന തുടുപ്പുകളെ
ഒരു ക്രിക്കറ്റ് കിറ്റിനുള്ളില്‍ തിരുകി
കാണിക്കയര്‍പ്പിക്കുന്നു

നിലവറ നാല് (ഡി)
---------------------
ഡി - (ഡെത്ത് ) മരണം
ദാര്‍ശനിക വൈരുദ്ധ്യങ്ങളുടെ
മുഖ കാപ്പഴിഞ്ഞു വീഴുമ്പോള്‍
അതിജീവനത്തിനു ചുടു ചോരയും
വിശപ്പിനെന്റെ ആത്മാവും ...
ഉത്ബോധനത്തിനു 'പ്രാണനും'
ബലിയര്‍പ്പിചിടാം,........
ഒടുവില്‍ അനാഥശൂന്യമാകുമീ
മൌനക്കഴത്തിലെന്‍
ജഡകായത്തെ നീ വലിച്ചെറിയുക..

നിഷേപകര്‍
--------------
ഇപ്പോള്‍ നാട്ടരചന്മാര്‍ ,..
ശേഷിപ്പുകളില്‍ നിന്നും
എന്റെ പങ്കെടുത്തു
നിലവറകളില്‍ നിക്ഷേപിച്ചു
ചരിത്ര പുരുഷന്മാരാകുന്നു,..

ഇനി,.. നിഴലേ മടങ്ങുക
എന്റെ ഹൃദയത്തില്‍ നിന്ന് നിന്റെ
ശേഷിപ്പുകള്‍ കൊത്തി പറക്കുക
കടല്‍ കഴുകന്റെ
ചിറകിനടിയിലൊളിക്കുക
==================

Read more...

Friday, October 21, 2011


"നഷ്ട്ടങ്ങള്‍ "


============


നഷ്ട്ടപ്പെടുകയാണ്


ഞെട്ടി ഉണരുമ്പോള്‍


ഹൃദയത്തില്‍ ചേര്‍ത്തു


വച്ചൊരു സ്വപ്നത്തെ



തിരിച്ചറിവുകളുടെ


ബോധനങ്ങളെ ,..


വിചാരണ ചെയ്യപ്പെടുന്ന


സ്മാര്‍ത്ത വികാരങ്ങളെ ..



തൊണ്ട കീറി കരഞ്ഞു


മേഘഹൃദയങ്ങളില്‍ നിന്നും


നീരുറവ ചുരത്തുന്ന


പെരുവയറന്‍ തവളകളുടെ


മധുര സംഗീതത്തെ



മഴപെരുമകളില്‍ ആറാടി


മനസ്സുണര്‍ത്തി പോയ


ചപല സന്ധ്യകളെ ,..



മനസ്സിന്റെ ഇടനാഴികളില്‍


ഇടിവെട്ടി പെയ്തിറങ്ങുന്ന


ഒടുങ്ങാത്ത


പ്രണയ കിതപ്പുകളെ ...



കന്നി മണ്ണിന്റെ


ഈറന്‍ കപോലത്തില്‍


ഇതള്‍ ചുണ്ട് വിടര്‍ത്തി


ചിരിക്കുന്ന


മാമ്പൂ മധുരത്തെ



നഷ്ട്ടപ്പെടുകയാണ്


ഇന്നലെകളുടെ


ആത്മാവില്‍ പുഷ്പ്പിച്ച


സ്മൃതികളില്‍


സ്ഫുടം ചെയ്തെടുത്ത


നിശാപുഷപ്പ ഗന്ധത്തെ

Read more...

Thursday, October 20, 2011

'കറുപ്പ്'


'കറുപ്പ് '
________

ആത്മദാഹങ്ങളുടെ
ഇരുള്‍ തുരുത്തില്‍
ആശയറ്റടിഞ്ഞൊരു
അനാഥ സ്വപനം

പിതൃ: ബന്ധനത്തിന്റെ
വാത്സല്യ സ്മൃതികളില്‍
ഉറങ്ങി ഉണര്‍ന്നു
പതിനെട്ടു സംവത്സരങ്ങള്‍
തണ്ടിയെത്തിയത്‌

കറുത്ത ഭിത്തിയില്‍
കരിക്കട്ടകൊണ്ടെഴുതിയ
വിമോചന സൂക്തങ്ങളെ
വിഴുങ്ങിയ ജയിലേക്ക് .........

ഇരുളിനോട്‌ മത്സരിച്ചു
കണ്‍പുരികങ്ങള്‍..വെളുത്തു
കാഴ്ച്ച മറഞ്ഞു
തുടങ്ങിയപ്പോഴാണ്

ജനിമൃതികള്‍ക്കിടയിലൊരു
മൌനത്തിനുള്ളില്‍
നരച്ചു തീര്‍ന്നൊരു
സ്വതന്ത്ര മോഹത്തെ...
തിരിച്ചറിഞ്ഞത് .......

പിതാവും പതിയും പുത്രനും
പകുത്തെടുത്ത
ജീവിത ചക്രത്തില്‍
ശേഷിക്കുന്ന നഗ്നദേഹം
ഈ തെരുവിന്‍റെ
മാറിലേക്കത് ഞാന്‍,...
വലിച്ചെറിയട്ടെ........!

Read more...

Monday, May 16, 2011

"ഉള്ളി"




"ഉള്ളി"
_______

മാംസത്തിലേക്ക്
കത്തിയാഴ്ത്തും മുന്‍പ്
നഖമുനകള്‍ കൊണ്ട്
പുറം തൊലി
പൊളിച്ചു കളയണം

മിഴിയിണകള്‍ രണ്ടു
പുഴകളായൊഴുകി
ആത്മാവിലേക്ക്
സന്നിവേശിക്കുമ്പോള്‍

മനകരുത്ത് കൊണ്ട്
ഹൃദയം
നെടുകെ പിളര്‍ക്കണം

അല്ലികളാല്‍ പൊതിഞ്ഞ
കാമനകളുടെ
കന്യാതടത്തില്‍
സ്വപ്നങ്ങളെ തളച്ചിടണം

പ്രണയ വൃക്ഷത്തിന്‍റെ
വേരറുക്കണം
സഹനത്തി ന്‍റെ
ചുടു വിയര്‍പ്പുകൊണ്ട്
ചുവടു നനക്കണം

നിശ്ചലമാകുന്ന പുഴയുടെ
നിമ്നോന്നതങ്ങളില്‍
സുവര്‍ണ്ണ സന്ധ്യകളുടെ
ചായം തളിച്ച്
വര്‍ണ്ണാഭമാക്കണം

ഇനി നിന്നെ
കുറുകെ പിളര്‍ന്നെടുത്തു
മോഹങ്ങളേ
മൌനത്തില്‍ ചാലിച്ച്
കുറുക്കി കുറുക്കിയൊരു
രസായനം തീര്‍ക്കണം

വായില്‍ കൊള്ളാത്ത ,,
വയറിനേക്കാള്‍ വലിയ ,..
എന്‍റെ വിശപ്പിനു
ഈ ഉള്ളി രസായനം
അത്യുത്തമം തന്നെ ...

Read more...

"മരണം"





"മരണം"
______


ഒരുനാള്‍ ...
ഉണര്‍വ്വിന്റെ ഊര്‍ജ്ജങ്ങള്‍
അടര്‍ന്നു വീഴും .......

നിറം മങ്ങി ...
മിഴികള്‍കൂമ്പി ..
താങ്ങറ്റു...
കഴുത്തൊടിഞ്ഞൊരു
ശിരസ്സ്
മണ്ണില്‍ പതിക്കും,..

പിന്നിട്ട വഴികളില്‍
ഇളകി തെറിച്ച
ഹൃദയവും

പിഴുതെറിഞ്ഞ
കൈകളും
പണയപ്പെടുത്തിയ
ബുദ്ധിയും

പറയാതെ വച്ച
വാക്കുകളും
തിരഞ്ഞു പോകാന്‍

ഇനിയൊരു
ഉയര്‍ത്തെഴുനേല്‍പ്പില്ലാതെ..

മരണപാശം
കഴുത്തില്‍ കുരുക്കി
ചാട്ടവാറിനാല്‍
തലോടി..... തലോടി
ആരോ ഒരാള്‍...

ന്യായവിധിക്ക്
ചെവിയോര്‍ത്ത് ഞാനും...

____________________
അനില്‍ കുര്യാത്തി
____________________

Read more...

Sunday, April 3, 2011

"പൂവന്‍ കോഴി"



"പൂവന്‍ കോഴി"
_______________


ഞങ്ങളുടെ പൂവന്‍
എന്നും അതിരാവിലെ
ഉച്ചത്തില്‍ കൂകി
അമ്മയെ ഉണര്‍ത്തും,..

ഞാനും അനുജത്തിയും
അച്ഛനെ ചേര്‍ത്തു പിടിച്ചു
ആ മാറിലെ ഇളം ചൂടില്‍
മുഖംചേര്‍ത്തുറങ്ങും

ഒടുവിലമ്മയുടെ
ശകാരം കേട്ട് മടിച്ചു മടിച്ചു
കുളിരുന്ന പകലിന്റെ
ഉണര്‍വിലേക്ക്...

അപ്പോഴുമവന്‍
ചിറകടിച്ചു
കൂകികൊണ്ടിരിക്കും

വീട്ടാ കടങ്ങളുടെ
കുരുക്കു
ഉത്തരവും താണ്ടി
ഉയര്‍ന്നൊരു സന്ധ്യയില്‍

അലറിതുള്ളി വന്ന
പത്രോസിന്റെ കണ്ണില്‍
പലിശയിനത്തില്‍
തടഞ്ഞത് ഞങ്ങളുടെ
പൂവന്റെ മാംസം

അന്നുരാത്രി
ഉറങ്ങാന്‍ കിടന്ന അമ്മ
ഇതുവരെ ഉണര്‍ന്നിട്ടില്ല

തണുത്തു മരവിച്ച അച്ഛന്റെ
മാറില്‍ മുഖം ചേര്‍ത്തു
അമ്മയുടെ ശകാരം
കാതോര്‍ത്ത്

ഞാനും അനുജത്തിയും
ഇനിയുമുണരാതെ
ഇപ്പോഴും ,.........

Read more...

Monday, March 28, 2011

"സുനാമികളുണ്ടാകുന്നത് "


"സുനാമികളുണ്ടാകുന്നത് "

------------------------

ഭൌമ പാളികളുടെ
ഘര്‍ഷണഘോഷങ്ങള്‍
അതിരുകള്‍ ഭേദിച്ചലറുമ്പോള്‍

ഭൂമി ഇടക്കിടെ കുലുങ്ങി
കുലുങ്ങി ചിരിക്കാറുണ്ടത്രേ

ഉള്‍തുടുപ്പുകളി-
ലാത്മഹര്‍ഷയായി
ആഴികളാനന്ദ നൃത്തമാടുമ്പോള്‍
കടല്‍ പകുതിയിലൊരു
ചുഴിപ്പൂ വിടരും

ശബ്ദാതി വേഗത്തില്‍
തിരകള്‍ നുരകള്‍ കൂടി
ആകാശത്തെ തഴുകി
മഹാ നഗരമേ നിന്‍റെ
ഹൃദയത്തിലേക്കൊരു
ചുംബന ദൂതുമായി
കുതിച്ചു വരുമ്പോള്‍

നിന്‍റെ സ്വപ്ന
ഭണ്ഡാരങ്ങള്‍
ഇറക്കിവയ്ക്കുക

കടലാഴങ്ങളിലേക്ക്
വലിച്ചെടുക്കപ്പെടുന്ന
ആഡംഭര സൌധത്തിനുള്ളില്‍
അതിജീവനത്തിന്‍റെ
ഒരിറ്റു ശ്വാസം തിരഞ്ഞു
വിജൃംഭിതമായ
നിന്‍റെ ഹൃദയം
മിടിക്കാന്‍ മറന്നു പോകുമ്പോള്‍

കടല്‍ ശാന്തവും സൌമ്യവുമായി
നിന്നെ വരവേല്‍ക്കുന്നുണ്ടാകും ...!!!

Read more...

Sunday, March 27, 2011

"മോര്‍ച്ചറി "


"മോര്‍ച്ചറി "
____________

മൃത ശരീരങ്ങള്‍ പ്രണയിക്കാറില്ല
ചുംബനത്തിനായി
കൊതിക്കാറുമില്ല
തുളവീണതോണിയിലേറി
പങ്കായമില്ലാതെ മറുകരതേടി
പോകാറുമില്ല

മൃത ശരീരങ്ങള്‍ ചിരിക്കാറില്ല
ചിരിച്ചു കുരച്ചു കഫം തുപ്പി
കനിവിനായി ഇരക്കാറുമില്ല
ചെന വറ്റിയ പശുവിനെ
അറവിന് നല്‍കി
മെലിഞ്ഞ ആനയെ
തൊഴുത്തില്‍ കെട്ടാറുമില്ല

മൃതശരീരങ്ങള്‍ പരിഭവിക്കാറില്ല
പതം പറഞ്ഞു കരയാറില്ല
പരാക്രമങ്ങള്‍ കാട്ടുകയുമില്ല
ദ്രവിച്ച കരളിന്റെ കാവലിനായി
മദ്യവിരുദ്ധ കാമ്പയിനുകളൊരുക്കാറുമില്ല

എങ്കിലും ചിലപ്പോള്‍
മോര്‍ച്ചറികള്‍ക്കുള്ളിലെ
ശീതീകരിച്ച ടേബിളുകളില്‍
മൃതദേഹങ്ങള്‍ പ്രണയിക്കപ്പെടുന്നുവത്രേ

ഭോഗാര്‍ത്തിയോടെ
ചില കഴുകന്‍ ചുണ്ടുകള്‍
ഉള്‍ച്ചുരുങ്ങിയ
പാല്‍ കുടങ്ങളില്‍ അമൃത് തിരയുമ്പോള്‍
മൃതദേഹങ്ങള്‍ ചിരിക്കുന്നുണ്ടത്രേ

മൃഗതൃഷണയോടുദ്ധരിച്ച
വികാരവേഗങ്ങള്‍
ഗര്‍ഭമുഖങ്ങളില്‍ അഗ്നി പടര്‍ത്തുമ്പോള്‍
മൃതദേഹങ്ങള്‍ പരാക്രമങ്ങളെണ്ണി പറഞ്ഞു
പരിഭവിച്ചു പതം ചൊല്ലി കരയാറുണ്ടത്രേ

എവിടെ നിന്നാണ്
ഇത്രയും ഉറുമ്പുകള്‍ വരുന്നത് ..?

എന്തിനാണ് ഈ പുഴുക്കള്‍
ഇനിയും ഒളിച്ചു കളിക്കുന്നത് ..?

Read more...

Popular Posts

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP